Wednesday, August 27, 2008

നീലക്കൊടുവേലി

"നെങ്ങടെ നോലമ്പു തേനിതാ ചെറീമ്യേ, ഈ കുപ്പിയങ്ങട്ട്‌ വെച്ചിട്ടു ആ മാമൂലിങ്ങട്ടെടുത്തോളീന്‍ !"

ഈ ഒരു ചോദ്യം നീട്ടി ഈണത്തില്‍ ഉമ്മറത്തു നിന്നും അടുക്കളപ്പുറത്തു വരെ കേട്ടല്‍ ഉറപ്പിക്കാം "തേനമ്മ" എത്തിയെന്നും അടുത്തയാഴ്ച്ച അല്ലങ്കില്‍ അതിനടുത്തയാഴ്ച്ച റംസാന്‍ നോമ്പായിരിക്കുമെന്നും.

തേനമ്മ എന്നൊന്നുമായിരിക്കില്ല അവരുടെ പേര്‌.
തോളില്‍ ഒരു കമ്പിനിരുവശത്തുമായി കയറില്‍ തൂക്കിയിട്ട കുപ്പികളില്‍ തേനുമായിട്ടാണവര്‍ പ്രത്യക്ഷപ്പെടുന്നത്‌.
അതിനാല്‍ എല്ലാരും അവരെ "തേനമ്മ" എന്നു വിളിക്കുന്നു,
അവര്‍ വിളികേള്‍ക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ഞാനും അങ്ങനെ വിളിച്ചു തുടങ്ങി.

പ്രവാസം തീര്‍ത്തു നാട്ടില്‍ കുടിവെച്ചിരുന്ന കാലം മുതല്‍ എല്ലാ വര്‍ഷവും ഇക്കാലത്തു ഞാന്‍ അവരെ കാണാറുണ്ട്‌.
അവരില്‍ നിന്നു നല്ല ശുദ്ധമായ കാട്ടുതേന്‍ വാങ്ങാറും ഉണ്ട്‌.
കാടിറങ്ങിയെത്തുന്ന ഒരു സാധാരണ മലയത്തിപെണ്ണിനു പറഞ്ഞ വേഷാശുഷ്കയായി,
കല്ലുമാലച്ചുറ്റുകള്‍ കൊണ്ടു മറച്ച മാറും മുലയും,
മാലയിലെ ചെമപ്പു മണിയെ തോല്‍പ്പിക്കും വിധം മുറുക്കിച്ചുവപ്പിച്ച ചെമ്പാരിചുണ്ടും നാക്കും.
പ്രായത്തെ തോല്‍പ്പിച്ചും പ്രതീക്ഷ നെഞ്ചിലൊളിപ്പിച്ചും,
ചുണ്ടില്‍ നിന്നുറ്റുന്ന പുഞ്ചിരിത്തേനും,
കണ്ണില്‍ സദാ കത്തിത്തിളങ്ങുന്ന പ്രസരിപ്പുമായാല്‍ തേനമ്മയായി.

നോമ്പുകാലത്ത്‌, അത്താഴത്തിനു ശേഷം സുബ്‌ഹി ബാങ്കിനു തൊട്ടു മുന്‍പ്‌ തേനില്‍ മുക്കിയ ചപ്പാത്തി കഴിക്കുന്ന ഒരു ശീലമുണ്ട്‌ ഈ ഭാഗത്തെല്ലാര്‍ക്കും.
നോമ്പിനെല്ലാരും എല്ലാ ഭക്ഷ്യസാധനങ്ങളും നല്ല ഗുണമുള്ളതു തന്നെ വാങ്ങി സ്റ്റോക്കു വെക്കും.
തേനമ്മ കൊണ്ടു വരുന്ന മലന്തേന്‍ ഗുണമുള്ളതാണ്‌.കാട്ടിലെ ഔഷധസസ്യങ്ങളിലെ പൂന്തേന്‍ നുകര്‍ന്നു കാട്ടുതേനീച്ചകള്‍ ശേഖരിച്ച തേനിനു വളര്‍ത്തീച്ചയുടെ റബ്ബര്‍പൂവിലെ തേനിനെക്കാള്‍ പത്തുഗുണം കൂടും.
മറ്റു എവിടെ നിന്നു വാങ്ങിയാലും അതിലൊക്കെ ശര്‍ക്കര കലക്കിയതു ചേര്‍ത്തിരിക്കുമെന്നാണനുഭവം.
ഒരു പേപ്പറിലോ ഗ്ലാസ്സിലെ വെള്ളത്തിലോ ഇത്തിരിയൊഴിച്ചാല്‍ മായമുണ്ടെങ്കില്‍ അപ്പോഴറിയാം.
തേനമ്മയുടെ നല്ല തേന്‍, പേപ്പറിന്റെ അടിഭാഗത്തെ ഒരിക്കലും നനച്ചിരുന്നില്ല. വെള്ളത്തില്‍ കലര്‍ന്നു അതിന്റെ നിറം മാറ്റിയിരുന്നുമില്ല.
ആദ്യ ഒരു വര്‍ഷം മാത്രമേ ഞാന്‍ അങ്ങനെ പരിശോധിച്ചുള്ളൂ. പിന്നീടതു വേണ്ടി വന്നിട്ടില്ല.
എനിക്കവരെ നല്ല വിശ്വാസമായി.
ആ വിശ്വാസത്തിനവര്‍ക്കു നല്ല പ്രതിഫലവും കിട്ടി.
അതു കൊണ്ടു തന്നെയാവണം "നോമ്പുംതല" കച്ചവടത്തിനവര്‍ ഇതുവരെ മുടക്കം വരുത്തിയിട്ടില്ല!

കഴിഞ്ഞ പ്രാവശ്യം തേനുമായി വന്നപ്പോള്‍ അവര്‍ക്കു തീരെ വയ്യാതായിരുന്നു.
അതിനാല്‍ കുപ്പികള്‍ ചുമക്കാന്‍ അവര്‍ പേരക്കുട്ടിയെ ഒപ്പം കൂട്ടി.
പതിനാറില്‍ കൂടാത്ത ഒരു കൊച്ചു കറുത്ത സുന്ദരി,
ആരോ കൊടുത്ത, നിറം മങ്ങിയ ഒരു പഴയ ചുരിദാറായിരുന്നവളുടെ വേഷം.
അതവിടവിടെ കീറിയിട്ടുമുണ്ട്‌. കീറിയ ഭാഗം ഞാന്‍ കാണാതിരിക്കാന്‍ ചുരുട്ടി ഒളിപ്പിച്ചാണവള്‍ എന്റെ മുന്നില്‍ തേനമ്മക്കടുത്ത്‌ തറയില്‍ കച്ചവടത്തിനിരുന്നത്‌.
അന്നു ഒരു കുപ്പി തേന്‍ കൂടി അധികം ചോദിച്ചിട്ടു തേനമ്മ തന്നില്ല. മറ്റു സ്ഥിരം വീട്ടുകാര്‍ക്കു തെകയില്ലാന്നാണവര്‍ കാരണം പറഞ്ഞത്‌.
കച്ചവടത്തിലെ കറാര്‍ കണിശമായി പാലിക്കുന്ന മലയരുടെ സത്യസന്ധത എനിക്കന്നു മനസ്സിലായി.

അടുത്ത പ്രാവശ്യത്തേക്കു ഒരു കുപ്പി അധികം കരുതണം എന്നവരോടു കറാറാക്കിയാണവരെയന്നു യാത്രയാക്കിയത്‌.

അതു മനസ്സില്‍ നിന്നു പോകാതെ കിടന്നതു കൊണ്ടാണു ഞാന്‍ ഇപ്രാവശ്യം നോമ്പു തുടങ്ങുന്നതിന്നു വളരെ മുന്‍പെ തേനമ്മയെ കാത്തിരുന്നത്‌.

ഇക്കുറി അവരു വന്നില്ല
പകരം ആ പേരക്കുട്ടി ഒറ്റക്കാണു വന്നത്‌.
വന്ന ഉടനെ ചോദിക്കാതെ തന്നെ അവള്‍ സിറ്റൗട്ടിനകത്തേക്കു കയറിയിരുന്നു.
ഇപ്രാവശ്യം അവളുടെ ചുരിദാറില്‍ കീറലൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല അതിനു പഴക്കം കുറവും തിളക്കം കൂടുതലുമായിരുന്നു. അതിനാലാവണം വളരെ അത്മവിശ്വാസത്തോടെയാണവള്‍ എന്റെ മുന്നിലിരുന്നത്‌.

"എവിടെടീ തേനമ്മ?"
ഞാന്‍ ചോദിച്ചു

"തള്ള ചത്തു പോയി"
അവള്‍ അതു പറഞ്ഞപ്പോള്‍ ആ മുഖത്തു പ്രത്യേകിച്ചൊരു വികാരമാറ്റവുമില്ലായിരുന്നതെന്നെ തെല്ലൊന്നതിശയപ്പെടുത്തി.
ഞാന്‍ തേന്‍കുപ്പി ഒരെണ്ണം അധികമെടുത്തു.
"വേണങ്കില്‍ ഇനിയുമെടുത്തോളൂ. തീര്‍ന്നു കിട്ടിയാ.. ഇന്‍ക്കിനീ തും കെട്ടിപ്പേറി നടക്കണ്ടല്ലോ."
അതു പറയുമ്പോള്‍ ആ കണ്ണിലൊരു കച്ചവടം മിന്നിമറഞ്ഞു.
അന്നേരം ഞാന്‍ തേനമ്മയെ കുറിച്ചും കച്ചവടത്തിലെ അവരുടെ നെറിയെക്കുറിച്ചുമോര്‍ത്തു.

തേനിന്റെ കാശും മാമൂലും കൊടുത്തവളെ യാത്രയയക്കുമ്പോള്‍ പിറകീന്നവള്‍ ശബ്ദം താഴ്ത്തി ചോദിച്ചു.
"ഒരു വിശേഷ സാധനമുണ്ട്‌ വേണോ?"
"എന്താപ്പോ ആ സാധനം!"
അറിയാന്‍ തിടുക്കമായി
അവള്‍ തൂണിസഞ്ചിയുടെ അടിയില്‍ നിന്നു സൂക്ഷിച്ച്‌ ഒരു സാധനം പുറത്തെടുത്തു. ചുള്ളിക്കമ്പു പോലെ ഉണങ്ങിയ ഒരു വേര്‌.

ഇതാപ്പോ! എന്ന നിസ്സാരമട്ടില്‍ ഞാനതിനെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു
"ഇതാണു ചെറീമ്യേ
നീലക്കൊടുവേലി"
"എന്താപ്പോ അതിന്റെ വിശേഷം?".
ഞാന്‍ അറിയാത്ത പോലെ ചോദിച്ചു.
"ഇതിനൊരുപാടു ഔഷധഗൊണോണ്ടു ചെറീമ്യേ!"
"എല്ലു പൊട്ട്യാലും മേനി മുറിഞ്ഞുപൊട്ട്യാലും ചെന്നിക്കുത്തിനു മണപ്പിക്കാനും പേക്കിനാവു കാണുന്നതൊഴിവാക്കാനും തൊലിപ്പുറത്തെ ദണ്ണങ്ങള്‍ മാറ്റാനും ഒക്കെ പറ്റിയ മരുന്നാണ്‌".
പിന്നെ അതിന്റെ മറ്റൊരു ഉപയോഗമായി അവളെന്റെ കാതിലേക്കു കൂടുതല്‍ ചുണ്ടു ചേര്‍ത്തു പതിയെ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായപ്പോള്‍ ദൂരെ എവിടെ നിന്നോ പിറക്കാതെ പോയ ഒരുപാടു കുഞ്ഞുങ്ങളുടെ ഒച്ചയില്ലാത്ത കരച്ചിലുകള്‍ കേട്ടപോലെ തോന്നി..

എനിക്കു താല്‍പര്യമില്ലന്നു മനസ്സിലായിട്ടും അവള്‍ക്കെന്നെ കൊണ്ടതെങ്ങനെയെങ്കിലും വാങ്ങിപ്പിച്ചേ അടങ്ങൂവെന്നാഗ്രഹമുള്ളതു പോലെ തോന്നി.
അവള്‍ അതു കിട്ടാനുള്ള ബുദ്ധിമുട്ടിനെ അവളുടെ ഭാഷയില്‍ ടെലിവിഷന്‍ പരിപാടികളിലെ അവതാരകമാരെപ്പോലെ തികച്ചും കൃത്രിമത്ത്വം കലര്‍ത്തി അവതരിപ്പിച്ചു. പക്ഷെ അതു കേട്ടപ്പോള്‍ പൊറ്റക്കാടിന്റെ "നീലക്കൊടുവേലി തേടി" എന്ന കഥ പെട്ടന്നോര്‍മ്മ വന്നു.
അരക്കു താഴെ ജീവനില്ലാതെ കിടക്കുന്ന ഓപ്പോളിന്റെ അസുഖം ഭേദമാക്കാന്‍ ചെമ്പോത്തിന്റെ കുഞ്ഞിനെ ചങ്ങലക്കിട്ടു നീലക്കൊടുവേലി കൈക്കലാക്കാന്‍ തിരിക്കുന്ന അപ്പുവിന്റെ കഥ.

ഉപ്പനെന്നും ചകോരമെന്നും വിളിക്കുന്ന ചെമ്പോത്തു തന്നെ ഇവളുടെയും കഥകളിലെ ദിവ്യശക്തിയുള്ള ഔഷധിയായ നീലക്കൊടുവേലി തിരിച്ചറിയാല്‍ കഴിവുള്ള പറവ. തലയും ഉടലും വാലും കറുത്തതും, ചിറകുകള്‍ ചെമ്പിച്ചതുമായ ചകോരത്തിനു കാക്കയോടു വളരെ സാമ്യമുണ്ട്‌.
ചക്രവാകപക്ഷിയെന്നാണു ചിലരിതിനെ വിളിക്കുന്നത്‌. മുളംകാടിലും ഇലക്കൂടിലെ ഒളിവിലും ഭീതിയുണര്‍ത്തുന്ന ചോരക്കണ്ണുകളുമായി ഒളിച്ചിരിക്കുകയും പെട്ടന്നു മനുഷ്യനെപ്പോലെ മൂളൂകയും ഞെട്ടിച്ചു കൊണ്ടു പെട്ടന്നു തൊട്ടടുത്തു നിന്നു ഉച്ചത്തില്‍ ചിറകടിച്ചു പറന്നകലുകയും ചെയ്യുന്ന ഉപ്പനെ പേടിയായിരുന്നു കുട്ടിക്കാലത്തും ഇപ്പോഴും.

ഉപ്പന്റെ കൂടു കണ്ടെത്തി അതിന്റെ കുഞ്ഞുങ്ങളുടെ കാലുകള്‍ തമ്മില്‍ കമ്പികൊണ്ടു കെട്ടിയിട്ടു അതേ കൂട്ടില്‍ തന്നെവെച്ചു മലയര്‍ കാത്തിരിക്കുമെത്രേ!. അമ്മച്ചകോരം തീറ്റയുമായെത്തുമ്പോള്‍ ബന്ധിക്കപ്പെട്ട കുഞ്ഞുങ്ങളെ കണ്ടു അവയെ മോചിപ്പിക്കാന്‍ നീലക്കൊടുവേലി തേടി കൊണ്ടു വരുമെന്നതവര്‍ക്കറിയാം. ആ വേരിന്റെ ദിവ്യശക്തിയാല്‍ ബന്ധനത്തില്‍ നിന്നും കുഞ്ഞുങ്ങളെ മോചിപ്പിച്ചവര്‍ വേരും കൂട്ടിലിട്ടു ആ കൂടു തന്നെ ഉപേക്ഷിച്ചു പോകുമെത്രേ!.

ഇതിലെന്തെങ്കിലും സത്യമുണ്ടോ?
"ചെമ്പോത്തിന്റെ തള്ള ചങ്ങലമുറിക്കും" എന്ന പഴംചൊല്ലു കേട്ടിട്ടുണ്ട്‌. പക്ഷെ അതു അങ്ങനെ ആ അക്ഷരാര്‍ത്ഥത്തിലല്ല ഞാന്‍ ഇതുവരെ വായിച്ചിട്ടുള്ളത്‌. തള്ള കുഞ്ഞിനു വേണ്ടി എന്തു ത്യാഗവും സഹിക്കുമെന്നാണതിന്റെ അര്‍ത്ഥമായി ഇതുവരെ തോന്നിയിരുന്നത്‌.

നീലക്കൊടുവേലി തിരിച്ചറിയാന്‍ ഉപ്പനു മാത്രമേ കഴിയൂ. അതിനാല്‍ ഉപ്പന്‍ ഉപേക്ഷിച്ച കൂടില്‍ നിന്നും നീലക്കൊടുവേലി പേര്‍ത്തെടുക്കാന്‍ ആ കൂടൊന്നടങ്കം ഒഴുകുന്ന വെള്ളത്തില്‍ താഴ്ത്തിപ്പിടിച്ചാല്‍ ഒഴുക്കിനെതിരെ പോകുന്ന വേരുകള്‍ നീലക്കൊടുവേലിയുടേതാണെന്നു തിരിച്ചറിയാമെന്നതാണത്രേ ശാസ്ത്രം.
താല്‍പര്യമില്ലങ്കിലും വെറുതെ ഞാന്‍ അതിന്റെ വിലയെത്രയെന്നു ചോദിച്ചു.
അഞ്ഞൂറു രൂപയെന്നു പറയാന്‍ അവള്‍ക്കൊരു വിറയലുമുണ്ടായില്ല. പക്ഷെ അതു കേട്ട എനിക്കവളുടെ ചുരിദാറിന്റെ തിളക്കത്തിലാദ്യമായൊരവിശ്വാസം വന്നു.

വാങ്ങിയ തേനില്‍ നിന്നിത്തിരിയെടുത്തു കടലാസിലേക്കൊഴിക്കാന്‍ തുടങ്ങിയപ്പോഴേക്കും അവള്‍ പോകാന്‍ തിടുക്കം കൂട്ടി.
അകത്തെ മുറിയില്‍ ഓഫാക്കാന്‍ മറന്ന ടി.വി യില്‍നിന്നും ജനലിലൂടെ വന്ന, ഒരു പരസ്യ വാചകം അതേ പടി ആവര്‍ത്തിച്ചു കൊണ്ടവള്‍ പറഞ്ഞു.
"പോകട്ടെറീമ്യേ.. ഇന്നല്ലെ "റിയാലിറ്റി ഷോ" യുടെ ഫൈനല്‍".

എന്റെ കയ്യിലിരുന്ന തേനുറ്റിച്ച കടലാസിന്റെ അടിഭാഗം കുതിര്‍ന്നു താഴേക്കുറ്റിയപ്പോഴേക്കുമവള്‍ ഗേറ്റും കടന്നു ഏറെ ദൂരം പോയിരുന്നു.
13655

11 comments:

സാബി said...

ക്ഷമയോടെ ആഴത്തില്‍ വായിക്കുന്നവര്‍ക്കായി,
ഇത്തിരി സത്യവും ഒത്തിരി ഭാവനയുമായി.
ഒരു കഥ.

ചന്ദ്രകാന്തം said...

സാബി,
'ഇത്തിരി സത്യവും, ഒത്തിരി ഭാവനയും' എന്നെഴുതിയതിനെ ഒന്നു തിരുത്തി വായിയ്ക്കുന്നു..
ഒത്തിരി വല്യൊരു സത്യവും, ഇത്തിരി ഭാവനയും.

തണല്‍ said...

നേരും നെറിയും നഷ്ടമാകുന്ന,
കൃത്രിമത്വത്തെ താലോലിക്കുന്ന
വര്‍ത്തമാനകാലത്തിന്റെ കഥയും കഥാപാത്രങ്ങളും..!
-നന്നായിരിക്കുന്നു.(എന്തായാലും അവള്‍ കെട്ടുപോകാതെ ജീവിക്കുന്നുണ്ടല്ലോ..അതന്നെ ആശ്വാസം)

Sharu (Ansha Muneer) said...

പഴമയുടെ സത്യവും പുതുമയിലെ നെറികേടും നന്നായി പറഞ്ഞു ഈ പോസ്റ്റിലൂടെ... :)

കരീം മാഷ്‌ said...

ഞാനാ തേനമ്മയെ ഇല്യ്സ്റ്റ്രേറ്റരിൽ പകർത്തി
നോക്കുക
ചിത്രത്തുണ്ടുകള്‍: ജ്വാല: നീലക്കൊടുവേലി (കഥ)#links

ജെ പി വെട്ടിയാട്ടില്‍ said...

എഴുത്ത് നന്നായിരിക്കുന്നു.....
നീലക്കൊടുവേലി മാത്രമേ വായിച്ചുള്ളൂ....
താമസിയാതെ എല്ലാം നോക്കാം..

kichu / കിച്ചു said...

സാബി...

ചന്ദ്രകാന്തം പറഞ്ഞത് ശരിയാണ്

'ഇത്തിരി സത്യവും, ഒത്തിരി ഭാവനയും'

ഇന്ന് ഇത്തരം തേനമ്മമരെല്ലാം അന്യം നിന്നു പോയിരിക്കുന്നു.

“തേനും വയമ്പും നാവില്‍.....
...................
നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നിന്‍ താഴെ....“

പാടാന്‍ പോരുന്നോ??

നരിക്കുന്നൻ said...

ക്ഷമയോടെ മനസ്സിരുത്തി വായിച്ചു. നല്ല കഥ. ഏത് കച്ചവടക്കാരനും ഇന്ന് ചെയ്യുന്നതേ ഈ പെണ്‍കുട്ടിയും ചെയ്തുള്ളൂ. നേരും നെറിവും ഇന്നെവിടെ? അല്ലെങ്കില്‍ നേരിലും നേറിവിലും എത്രനാള്‍?

വരവൂരാൻ said...

സാബി ഒരു ജ്വാല തന്നെ, ഇനിയും വരുന്നുണ്ടു ഞാൻ,കുത്തിയിരുന്നു എല്ലാം വായിക്കണം, ആശംസകൾ

smitha adharsh said...

നല്ല കഥ..ഇഷ്ടപ്പെട്ടു.

പിരിക്കുട്ടി said...

nalla kadha...
jwalaye parichayappetathil santhosham