Sunday, May 24, 2009

മുതിർന്ന പെൺകുട്ടിയുടെ അച്‌ഛൻ

മുതിർന്ന പെൺകുട്ടിയുടെ അച്‌ഛൻ.


മനുഷ്യൻ നന്നാവാനും കേടാവാനും ഓരോ നിമിത്തങ്ങളാണ്‌.

നന്നാവുന്ന മനുഷ്യരെ നിരീക്ഷിക്കുന്നതിലു മാത്രമേ എനിക്കു ജിജ്‌ഞ്ഞാസയുള്ളൂ അതിനാൽ അതേ കുറിച്ചു മാത്രമേ ഞാൻ ഗൗനിച്ചിട്ടിള്ളൂ.
നിരുത്തരവദിത്തത്തോടെ നടക്കുന്ന ചിലർ വീട്ടിലെ കാരണവർക്കുണ്ടാകുന്ന അപ്രതീക്ഷിത ദുരന്തത്തിൽ (മരണവുമാകാം) കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തു ആത്മാർത്ഥമായി തന്റെ ജീവിതം സമർപ്പിക്കുന്നതു കണ്ടിട്ടുണ്ട്‌.
വിവാഹത്തിനു തൊട്ടുമുൻപു, പഴയ കുത്തഴിഞ്ഞ ജീവിതരീതികൾ ഉപേക്ഷിച്ചു ഉത്തരവാദിത്വമുള്ള കുടുംബജീവിതത്തിന്റെ പാതയിലേക്കു വഴിതിരിയുന്നവരേയും നിരീക്ഷിച്ചിട്ടുണ്ട്‌.
വിവാഹത്തിനു ശേഷം ജീവിതപങ്കാളിയുമായി രൂപപ്പെടുന്ന ബയോകെമിസ്‌ട്രിയുടേയും സൈക്കോവൈബ്രേഷന്റേയും (ഇതു എന്താണാവോ? എല്ലാരും പറയുന്നതു കേള്‍ക്കാം :) കാരണമായി) നന്മയിലേക്കൊരു നവോത്ഥാനം സംഭവിച്ച ചിലരേയും ശ്രദ്ധിച്ചിട്ടുണ്ട്‌.
ഇതിലൊന്നും ഒരു പരിണാമവും ഏൽക്കാത്തവരിൽ സ്വഭാവത്തിൽ മാറ്റം വരാനുള്ള അവസാന സാധ്യതയാണു പ്രായം തെകഞ്ഞു വരുന്ന മകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ.
സ്വയം തിരിച്ചറിയലുകൾ.
എത്ര ചീത്ത രീതിയിൽ നടന്ന മനുഷ്യനും നന്നായി നടക്കാൻ തോന്നുന്ന അവസാന ചാൻസ്‌.
പ്രത്യേകിച്ചു പുരുഷന്മാർക്കിടയിൽ.
അതുവരേ ഉണ്ടായിരുന്ന നിസ്സാരമായ ജീവിതകാഴ്ച്ചപ്പാടുകളോടും നേരമ്പോക്കിനായി സ്വയം നിർമ്മിച്ച നിർവ്വചനങ്ങളോടും നേർക്കൊക്കെ വിപരീതാഭിപ്രായം രൂപപ്പെടുന്ന കാലം.
കമണ്ടടിക്കുന്ന "പൂവാലന്മാരെ" കണ്ടാൽ കൊല്ലാൻ തോന്നുന്ന കാലം.
"പ്രണയം" "പ്രശ്‌നവും",
"ഫ്രീഡം" "ഡേൻചറും" ആക്കി നേരത്തെ ഉണ്ടായിരുന്ന അഭിപ്രായങ്ങൾ വെട്ടി തിരുത്തിയെഴുതുന്ന ജിവിതഘട്ടം.

പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ആൺകുട്ടികൾ മാത്രമുള്ള മതാപിതാക്കളെക്കാളെക്കാൾ അടങ്ങിയിതുങ്ങി ജീവിക്കുന്നത്‌ കപടസദാചാരത്തിന്റെ ഭാഗമാണെന്നു വ്യാഖ്യാനിക്കുന്നവരുണ്ടെങ്കിലും അതാണു സത്യമെന്നു കൂടുതൽ നിരീക്ഷിക്കുന്നവർക്കറിയാം.

വളർന്നു വരുന്ന പെണ്മക്കളെ ആശങ്കയോടെ കാണുന്ന മാതാപിതാക്കൾ കണ്ടു ഞെട്ടുന്നതു ആ കണ്ണാടിയിൽ കൂടി തങ്ങളുടെ വർദ്ധിച്ചു വരുന്ന പ്രായത്തിന്റെ പ്രതിബിംബം നോക്കിയാണ്‌.
നരപോലെ പടരുന്ന വാർദ്ധക്യത്തിന്റെ ദൃശ്യം കാണുന്നതിനാലാണ്‌.
ആഡംബരമാർന്ന ഫാഷൻ വസ്ത്രങ്ങളും ഫാൻസി ആഭരണങ്ങളും മനസ്സില്ലാമനസ്സോടെ കൈവിടാൻ പ്രേരിപ്പിക്കുന്ന കാതലായ സത്യം കയ്‌പ്പുള്ളതാണെങ്കിലും അതു കണ്ടില്ലന്നു നടിക്കാനാവാത്ത മാതാവും,
ഇനിയെങ്കിലും ജീൻസും ടി ഷർട്ടും ഉപേക്ഷിച്ചു മുതിർന്നൊരു പെൺകുട്ടിയുടെ പിതാവാണെന്ന ബോധത്തിൽ തന്റെ പ്രായത്തെ അംഗീകരിക്കുന്ന വസ്ത്രരീതികളിലേക്കു മാറണം എന്ന സമൂഹാഭിപ്രായത്തെ ധിക്കരിക്കാനുള്ള ധൈര്യക്കുറവിൽ പരുങ്ങുന്ന പിതാവും

മനപ്പൂർവ്വം മറന്നു പോകുന്നതെന്താണ്‌.
തീർച്ചയായും അതിലൊന്നു മകളുടെ ജന്മദിനം തന്നെയാവും.

മകളുടെ ജന്മദിനം അവളുടെ അമ്മയുടെ കൂടി ജീവിതത്തിലെ ഏറ്റവും വിശേഷദിനമായതിനാൽ,
അരുതെന്നു പലവട്ടം സ്വയം തോന്നിയിട്ടും,
പലതരം വിലക്കുകൾ ഉണ്ടായിട്ടും,
അതിവിടെ കുറിക്കാതിരിക്കാൻ മനസ്സു സമ്മതിക്കാത്ത ഒരമ്മ എന്നിലലിഞ്ഞു കിടക്കുമ്പോൾ ..!
മുതിർന്നു വരുന്ന പെൺകുട്ടികളുടെ ജന്മദിനം മറക്കുന്ന (അതോ മറയ്‌ക്കുന്നതോ?)
മാതാപിതാക്കാൾക്കായി ഈ പോസ്‌റ്റു സമർപ്പിക്കുന്നു.

No comments: