Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, April 11, 2011

പ്രിയയുടെ കല്യാണപ്പിറ്റേന്ന്‌.

ക്രിട്ടിക് ഗംഗനെ യവള്‍  കെട്ടിയ നാളു തൊട്ടു,
ബോംബെക്കാരനും പിശുക്കനുമായ
ബോസിന്റെ വിളിക്കല്പ്പം ബഹുമാനം കൂടി.

“പ്രിയാജീ” ന്നൊരു വിളിയുടെ സുഖം കേട്ടവൾ
അടുത്തു ചെന്നാലാ ആ തിരുമോന്തയിലൊരു
ചിരി തീരേ കണ്ടിട്ടില്ലെന്നതാണു സങ്കടം.

പിറകെ മണത്തു നടന്നിരുന്നൊരെഡിറ്റർ,
പേരിലെയൊരക്ഷരം പകമുനയാലെഡിറ്റി.
“പ്രായായ ഗംഗാധരൻ” എന്നാണയാൾ
പിന്നെയവൾ കേൾക്കാതെ വിളിച്ചതെപ്പോഴും.

കവിതക്കു കീഴെ പിന്നെ പ്രിയാഗംഗാധരൻ
എന്നച്ചടിച്ചപ്പോൾ പുതിയൊരെഴുത്തുകാരിക്കു
കാണാത്ത ഫാൻസിന്റെ കിട്ടാത്ത കത്തുകൾ,
എല്ലാക്കുമറിയേണ്ടതച്ഛനാണൊ ഗംഗാധരൻ?

ഗംഗേട്ടനുമായുള്ള ഈഗോ-കലഹമാരംഭമായി.
പിന്നെ, പ്രിയാഗംഗനെന്നും പ്രിയാജിയെന്നുമുള്ള
പേരൊക്കെയുപേക്ഷിച്ചവൾ വെറും പ്രിയയായി.
അവൾ അവൾക്കു മാത്രം പ്രിയപ്പെട്ടവളായി.


33200

Thursday, April 22, 2010

ജാന്വേട്ടത്തിയും ഗൌരിയും പിന്നെ ഞാനും

ഞങ്ങൾ പെണ്ണുങ്ങൾ ഒരു സംഭവമാണ്!
എല്ലാ പെണ്ണുങ്ങളേയും പരിഗണിക്കാൻ പ്രയാസമുണ്ടെങ്കിൽ എന്നെയും ജാനുവേട്ടത്തിയേയുമെങ്കിലും പരിഗണിക്കണം.
ഇനി അതിനും മനസ്സില്ലെങ്കിൽ ജാനുവേട്ടത്തിയെ അംഗീകരിച്ചേ മതിയാവൂ..!
നിങ്ങൾ അതു തീർച്ചയായും അംഗീകരിക്കും എനിക്കുറപ്പുണ്ട്.
പ്രത്യേകിച്ചു ഞങ്ങളുടെ ജാനുവേട്ടത്തി യെ നിങ്ങളുടെ ഒഴിവിനു ഇത്തിരി നേരം കിട്ടിയാൽ !
ജാനുവേട്ടത്തിയുമായുള്ള ഓരോ സംഭാഷണവും ഒരു അനുഭവമാണ്.
ഓരോന്നും എഴുതാൻ ഒരായിരം തീം തരും.

ഇന്നലെ അവർ ചില സാധനങ്ങൾ ഓസാൻ വന്നു.
എല്ലാം നിസ്സാര സാധനങ്ങളാണ്.
അവർക്കു എന്തെങ്കിലും കൊടുക്കുന്നതിന്നു മുൻപു ആ മൂക്കു കൊണ്ടു “ക്ഷ” വരപ്പിക്കുക എന്നതു എന്റെ മാത്രമല്ല ദേശക്കാരുടെയൊക്കെ ഹോബിയാണ്. എന്നാലേ അവരുടെ ഉള്ളിൽ രഹസ്യ വാർത്തകൾ വല്ലതും ഉണ്ടെങ്കിൽ പുറത്തു ചാടൂ.
ഞാനായിട്ടു ആ പതിവു മുടക്കി “ദേശദ്രോഹം“ ചെയ്തു കൂടല്ലോ!



സംഭാഷണം ഇങ്ങനെയായിരുന്നു

ജാന്വേട്ടത്തി : ചൂലുണ്ടോ സാബീ ?
ഞാൻ : കിട്ടില്ലാ ജാനൂ!

ജാന്വേട്ടത്തി : തേനുണ്ടോ കുപ്പി?
ഞാൻ : തെണ്ടല്ലേ ഭിക്ഷ!

(അവർ പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചു)

ജാന്വേട്ടത്തി : കോഴിത്തൂവൽ‌ ല്ല്യേ?
ഞാൻ : വാലില്ലാ കോഴ്യാ!

(അപ്പോഴേക്കും അവർ പിണങ്ങി)

ജാന്വേട്ടത്തി : മിണ്ടൂലാ സാബീ!
ഞാൻ : നീ പോടീ പെണ്ണേ!

(ജാനുവേട്ടത്തി തുരുപ്പിറക്കി)

ജാന്വേട്ടത്തി : നീ കേട്ടോ കാര്യം!
ഞാൻ : എന്തൂട്ടാ മുത്തേ!

(എനിക്കു അലിവിറങ്ങി, ഞാൻ കീഴടങ്ങി, ഞാൻ ഒരു ഈർക്കിലിച്ചൂലു കൊടുത്തു, ഒരു ചെറിയ കുപ്പിയിൽ ഇത്തിരി തേനും)
അപ്പോൾ എനിക്കൊരു രഹസ്യം കിട്ടി. ആരോടും പറയരുതെന്നു ജ്വാനേട്ടത്തിയോടൊരാൾ പറഞ്ഞേൽ‌പ്പിച്ച സത്യം.
അതവിടെ നിൽക്കട്ടെ !.

പക്ഷെ ഇന്നലെത്തെ സംഭാഷണം ഡയറിയിൽ പകർത്തിയെഴുതവേയാണു ഞാൻ തിരിച്ചറിഞ്ഞത് !
“മൈ ഗോഡ്! ഞങ്ങൾ സംസാരിച്ചതു കവിതയിലായിരുന്നു“.
നല്ല ശുദ്ധ വൃത്തമുള്ള കവിത.
അഞ്ചക്ഷരം വരുന്ന പാദത്തോടു കൂടിയ സുപ്രതിഷ്ഠാഛന്ദസ്സിൽ ഗൌരി വൃത്തത്തിൽ (മ ഗണവും രണ്ടു ഗുരുവും ചേർന്നത്)

(ആത്മഗതം : ഇത്രക്കൊക്കേയുള്ളൂ വൃത്തത്തിൽ കവിതയെഴുതാൻ...!
ഹോ! ഞാനും കവയിത്രിയായി.....
ജാന്വേട്ടത്തിയും).
27700

Tuesday, December 08, 2009

കേടുവന്ന കുട

കല്യാണി ടീച്ചര്‍ക്കു വിഷമമായി
നേരം വെളുക്കേ തൊട്ടു ഗോവിന്ദന്‍ മേസ്തിരി മിണ്ടുന്നില്ല.
പിണക്കം സാധാരണയാണ്‌. ന്നാലും ഇത്രേം നേരം മിണ്ടാതിരുന്നിട്ടില്ലിന്നേ വരെ!.
ഇതിപ്പോ എന്തിനാണെന്നോ എപ്പോഴാണെന്നോ പിണക്കം തുടങ്ങിയതെന്നൊരു നിശ്ച്യൂല്യ.
ടീച്ചര്‍ക്കാണെങ്കില്‍ പെന്‍ഷനു ട്രഷറിയില്‍ പോകേണ്ട ദിവസമാണ്‌. കൂടെ പോരാന്‍ വിളിച്ചാല്‍ വരില്ല.
വലിയ അഭിമാനിയാണ്‌ . സര്‍ക്കാറുദ്യോഗത്തെക്കാള്‍ പണം കിട്ടുന്ന പണിയാണു മേസ്തിരിപ്പണീന്നു എപ്പഴും പറയും.
ന്നാലും പെന്‍ഷന്‍ വാങ്ങി വരുമ്പോള്‍ എങ്ങോട്ടും പോകാതെ ഉമ്മറത്തു തന്നെ കാത്തു നില്‍പ്പുണ്ടാവും.

അലക്കി കഞ്ഞിമുക്കി ഇസ്തിരിയിട്ടു വെച്ച സാരി ചുറ്റി, കുട പതുക്കെ കുടഞ്ഞു നിവര്‍ത്തി ടീച്ചര്‍ ഇപ്രാവശ്യവും തനിച്ചു തന്നെ ട്രഷറിയിലേക്കിറങ്ങി.
"വാഹനം നോക്കി സൂക്ഷിച്ചു റോഡു മുറിച്ചു കടക്കണേ!" എന്ന പതിവുപദേശത്തിനായി ഉമ്മറത്തേക്കു വീണ്ടുമൊന്നു കൂടി തിരിഞ്ഞു നോക്കി.

ഒച്ച കേക്കണില്ല.
ചുണ്ടു കൊണ്ടൊന്തൊക്കെയോ പുറുപുറുക്കുന്നുണ്ട്. പെണക്കം തന്ന്യാ!
സാരല്യാ..! തിരിച്ചു വന്നിട്ടു പതിവു കൊടുത്തു പിണക്കം തീര്‍ക്കാം.
ടീച്ചര്‍ മുന്നോട്ടുവെച്ചകാല്‍ പിറകോട്ടു വെച്ചില്ല.

നേരിയ മഴയുണ്ട്‌. വഴുക്കലുള്ള റോഡ്‌.

നരച്ചമുടി എണ്ണമയമുള്ള കൈകൊണ്ടു വീണ്ടും ഒന്നു തടവിയൊതുക്കി ടീച്ചര്‍ പതുക്കെ നടന്നു.
തിരക്കുള്ള റോഡിലൂടെ വളരെ ശ്രദ്ധിച്ചാണു മുറിച്ചു കടക്കാന്‍ തുടങ്ങിയത്‌.
മുന്നീന്നും പിന്നീന്നും വാഹനങ്ങള്‍!
പെട്ടെന്നാണു അതിലൊന്നു കയ്യിലെ കുടയെ തെറിപ്പിച്ചു പിന്നില്‍ ചവിട്ടി നിര്‍ത്തിയത്‌. കുട പെട്ടെന്നു കയ്യീന്നു പോയപ്പോള്‍ ഒന്നു പ്രാഞ്ചി. നിലത്തു കൈകുത്തിയതിനാല്‍ വീണില്ല.
"ഇവനെന്താ ഒന്നു ഹോണടിച്ചു കൂടെ?"
ടീച്ചര്‍ അമര്‍ഷം കൊണ്ടു.
മഴ കേറാതെ ചില്ലടച്ചു പൂട്ടിയ വാഹനത്തിനു പുറത്തു കേള്‍ക്കാത്തതു കൊണ്ടാവും ഡ്രൈവരുടെ ശകാരം ടീച്ചറുടെ കാതു തുളച്ചില്ല.
പുരുഷാരം ഓടിക്കൂടി കാഴ്ച്ച കണ്ടു നിന്നു.
വിമലാ ടെയിലറിംഗ്‌ നടത്തുന്ന മാലതിയാണു പിന്നെ നടു റോഡിലേക്കു കുതിച്ചു കയറി ടീച്ചറുടെ കൈ പിടിച്ചുയര്‍ത്തിയതും ബാക്കി റോഡു മുറിച്ചു കടത്തിയതും.

ടീച്ചര്‍ക്കു സന്തോഷം തോന്നി
ഒപ്പം വിഷമവും.
ടീച്ചര്‍ പുറുപുറുത്തു.
"എന്താ ഇക്കണ്ട ആള്‍ക്കാരില്‍ ആര്‍ക്കെങ്കിലും ആ ഡ്രൈവറെ നാലു ചീത്ത പറഞ്ഞാല്‍ ?"
"ഒരുപാടു കൊല്ലം ശരീരത്തിന്റെ ഭാഗമായിരുന്ന കുടയാണ്‌ നഷ്ടപ്പെട്ടത്‌. ഇവര്‍ക്കാര്‍ക്കാണതിന്റെ വിലയറിയുക"..
ടീച്ചര്‍ ഒരു ആശ്വാസ വാക്കു പ്രതീക്ഷിച്ചു മാലതിയുടെ മുഖത്തേക്കു നോക്കി.
അവള്‍ ചുണ്ടനക്കുന്നുണ്ട്‌. ആംഗ്യം കാണിക്കുന്നുണ്ട്‌.
മിണ്ടാന്‍ പറ്റിണില്യ!.
പാവം കുട്ടി !.
ആകെ പേടിച്ചിരിക്കുണൂ!

ടീച്ചര്‍ കേടു വന്ന കുടയെക്കുറിച്ചു മറന്നു.
ആ കുട്ടിയെ അങ്ങനെ അവിടെ വിട്ടു പോകാന്‍ മനസ്സു സമ്മതിച്ചില്ല.
മാലതിയുടെ കൈ പിടിച്ച പിടി വിടാതെ നടന്നു. ട്രഷറിയിലേക്കുള്ള വഴിയും കടന്നു, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ്‌ ഡോക്ടര്‍ ഇഖ്‌ബാലിന്റെ ക്ലീനിക്കിലേക്കു കയറി. ട്രഷറിയിലേക്കു നാളെ വീണ്ടും വരാം.

ക്ലീനിക്കിലെ കസേരയില്‍ ഊഴത്തിനായി കാത്തിരുന്നപ്പോള്‍ ചുമരില്‍ തൂക്കിയ തൊണ്ടയുടെ ക്രോസ്‌ സെക്ഷന്‍ ചിത്രത്തിലേക്കു തന്നെയായിരുന്നു ടീച്ചറിന്റെ നോട്ടം.

എന്നാല്‍ ചെവിയുടെ ചിത്രത്തിലേക്കു നോക്കി വായും പൊളിച്ചിരിക്കുന്ന മാലതിയെ വിളിക്കാതെ ആ നഴ്സ്‌ എന്തിനാണു പരിശോധനാ മുറിയിലേക്കു തന്നെ കൈപിടിച്ചു കൊണ്ടു പോകുന്നതെന്നറിയാതെ ടീച്ചര്‍ അന്തം വിട്ടു നടന്നു.


22259

Monday, November 02, 2009

മാതാവ്‌

മിനുത്താത്ത അതിരാവിലെ മോളുടേ വീട്ടില്‍ കിതച്ചെത്തി.

മകള്‍ പരിഭവം പറയുന്നതിന്നു മുന്‍പേ വാചാലത പരിചയാക്കി.
"ഇന്നലെ എയര്‍പോര്‍ട്ടില്‍ പോരാന്‍ പറ്റീല്ല".
"പറമ്പു നിറച്ചും പണിക്കാര്‌!".
"നിനക്കു പെണക്കൊന്നുല്ല്യല്ലോ?"
"എവിടെ മോളെ ഓന്‌?".
"ഇന്റെ മര്യോന്നു തടിക്കസുഖോന്നൂല്യല്ലോ?"

ഒരു ചോദ്യത്തിനും ഉത്തരം കിട്ടാത്ത രണ്ടു മിനിട്ടിനു ശേഷം,
ആമിനുത്താത്ത ബെഡ്‌റൂമിന്റെ വാതില്‍ക്കലെക്കു നടന്നു.

കെറുവു മറക്കാനാവാത്ത മാളു ഓടി വന്നു മുന്നില്‍ തടയായി നിന്നു.
"ഓല്‌ ബെഡ്‌ റൂമിലെ ബാത്ത്‌ റൂമിലാ".
"ഉമ്മ ഇപ്പം അങ്ങട്ടു പോണ്ട!"
"കുളിമുറീന്നു പുറത്തു വരുമ്പൊള്‍, ടര്‍ക്കീ ടവലേ കാണൂ മേത്ത്‌."
"ഉമ്മെന്തിനാ വെറുതെ അതു കണ്ടു ഒരു ഹറാമുണ്ടാക്ക്‍ണേ ?"

ആമിനുത്താത്താക്കു മോളുടെ മനസ്സിന്റെ അസുഖം മനസ്സിലായി.

"ശരി,ശരി നീ ഓനെ ഒരു മുയുവന്‍ ഉടുപ്പിട്ടൊന്നയക്കിവിടെ!"
ആമിനുത്താത്ത സ്വീകരണമുറിയില്‍ കാത്തിരുന്നു.

മരുമകന്‍ "ഫുള്‍ ഡ്രസ്സില്‍" ഹാജറായി.

"ഉമ്മാ..!,
എപ്പഴാ വന്നതു?."
"മാളോ നീ ഉമ്മാക്കു ചായ കൊടുത്തോ?"
"എനിക്കും കൂടി ഒരു ചായയെടുത്തോ?. വല്ലാത്ത തല വേദന!".
"വുളു എടുത്തതാ..മൂന്നാലു നിസ്കാരം ഖളാവുണ്ട്‌."

ആമിനുത്താത്ത സോഫയില്‍ ഒരറ്റത്തേക്കു നീങ്ങി മരുമോനെ അടുത്തു പിടിച്ചിരുത്തി.

"ഇന്നലെ പണിക്കാരുണ്ടായിരുന്നു പറമ്പില്‍. അതിനാല്‍ എയര്‍പോര്‍ട്ടില്‍ പോരാന്‍ പറ്റീല."
ഇജ്ജ് മാപ്പാക്കണം!.

"മാളു, നീ ആ വിക്സു ഇങ്ങെടുക്ക്‌!
ഞാന്‍ അതു ഓന്റെ നെറ്റിയില്‍ ഒന്നു പുരട്ടിക്കൊടുക്കട്ടെ!
നീ പുരട്ടി വെറുതെയെന്തിനാ ഓന്റെ വുളു മുറിക്കുന്നേ!"

കഥാസാരം.
മാളു പുയ്യ്യാപ്ലന്റെ മേത്തു തട്ടാതെ ഉമ്മാന്റെ കയ്യില്‍ വിക്‍സു വെച്ചു കൊടുത്തു ഇളിഭ്യയായി അടുക്കളക്കകം പൂകി.

25447

Tuesday, October 20, 2009

സങ്കല്‍പ്പലോകമല്ലീയുലകം

പുറത്ത്‌ ചിന്നം പിന്നം പെയ്യുന്ന മഴ.
ഇറയില്‍ നിന്നിറ്റുന്ന തുള്ളികള്‍ ചീഞ്ഞയിലകളില്‍ ഒരൊച്ചപോലുമുണ്ടാക്കാതെ മരിച്ചു വീഴുന്നു.
ചന്ദ്രികയില്‍ നിന്നു പ്രണയവും ഇതുപോലെ മരിച്ചു ലയിച്ചു പോവുകയാണെന്നവള്‍ പതിയെ അറിഞ്ഞു തുടങ്ങി.
വിശപ്പ്‌ കൂടെ തണുപ്പും.
ഒരാഴ്ച്ചയായി ഈ മരക്കുടിലിലെ ഒളിപ്പാര്‍പ്പ്‌.
പുറത്തിറങ്ങാന്‍ വയ്യ, അട്ടകളുടെ ഒട്ടിപ്പിടിക്കല്‍ ഓര്‍ക്കാനേ വയ്യ!
ബാഗിലൊളിപ്പിച്ചു കൊണ്ടുവന്ന ഫാസ്റ്റ്‌ ഫുഡൊക്കെ തീര്‍ന്നിരിക്കുന്നു.
അടുപ്പൊന്നു കത്തിക്കാന്‍ കഴിഞ്ഞാല്‍
കൂജയിലെ വെള്ളമെടുത്തു ഒരു ചായയുണ്ടാക്കാമായിരുന്നു. ചക്കരയും ചായപ്പൊടിയും വെച്ച സ്ഥലം ഓര്‍മ്മയുണ്ട്‌.
ഒരു തീപ്പെട്ടിയും അതില്‍ നാലഞ്ചു കൊള്ളികളും മാത്രം നനയാത്തതായി ഈ വീട്ടില്‍ ബാക്കിയുണ്ട്‌.
രമണനെ കാണുന്നില്ല.
പുലരും മുന്‍പേ ആടുകളേയും തെളിച്ചു മല കയറിക്കാണുമോ?
അതിനു വഴിയില്ല. അവന്റെ പുല്ലങ്കുഴല്‍ കിടക്കപ്പായയില്‍ തന്നെയുണ്ട്‌.
വറൈറ്റി മ്യൂസിക്കിനെക്കുറിച്ചു റിസര്‍ച്ചിനിറങ്ങിയ തന്നെ ഫാസിനേഷനിലാക്കിയ ആ മാന്ത്രിക ദണ്ഡ്‌.
അവള്‍ക്കതിനോടു വെറുപ്പായി..!
വയറു വിശക്കുന്നു. തലേന്നു കഴിച്ച വളിച്ചു തുടങ്ങിയ ബര്‍ഗര്‍ നാലഞ്ചു തവണയായി ഛര്‍ദ്ദിച്ചു കളഞ്ഞതിന്റെ ക്ഷീണം കൂടിയുണ്ട്‌.
ഒന്നു വിളിച്ചു ഭക്ഷണത്തിനുള്ളതെന്തെങ്കിലും ഏര്‍പ്പാടാക്കിയിട്ടു പോയാല്‍ മതിയായിരുന്നില്ലേ ആ ഇഡിയറ്റിന്ന്!.

ഒരു ചുടു കോഫി കിട്ടിയിരുന്നെങ്കില്‍!
മൈക്രോ വേവില്‍ വേവിച്ചെടുത്ത ചീസ്‌ ബ്രഡും ആങ്കര്‍ മില്‍ക്കു കലക്കിയ കോഫിയുടെ ഓര്‍മ്മയും അവളുടെ പാശ്ചാത്താപത്തിനു വീണ്ടും വിറയേകി.
അടുപ്പു കത്തിക്കാന്‍ തീരെ ശീലിച്ചിട്ടില്ല.
ഞെളുങ്ങിയ അലൂമിനിയ പാത്രത്തിന്റെ അകത്തേക്കു മാത്രം നോക്കി ഒരു ഗ്ലാസ്സിനുള്ള വെള്ളം നിറച്ചു.
അടുപ്പില്‍ തീ കൂട്ടാന്‍ വിളക്കില്‍ നിന്നു ഒടുക്കത്തെ തുള്ളി എണ്ണയും ഊറ്റി. അവസാനത്തെ കമ്പെത്തുന്നതു വരെ വിറച്ചു വിറച്ചു തീപ്പെട്ടിയുരച്ചു. കത്തിയ കമ്പില്‍ നിന്നു തീ പകര്‍ന്നു വെള്ളം തിളപ്പിക്കാന്‍ വിറകായി അവന്റെ പുല്ലാങ്കുഴലല്ലാതെ മറ്റൊന്നുമവള്‍ക്കു കിട്ടിയുമില്ല.
ആങ്കര്‍ മില്‍ക്കു ചേര്‍ക്കാത്തതെങ്കിലും ചുടുള്ള ചായ ഊതിയൂതി കുടിച്ചപ്പോള്‍ അവള്‍ക്കു കുറച്ചൊക്കെ ഉഷാറു വീണ്ടുകിട്ടി. അവള്‍ കൊണ്ടു വന്നതില്‍ശേഷിച്ചവ ആ ബാഗിലേക്കു കുത്തി നിറച്ചു, തോളില്‍ തൂക്കി തെക്കു ലക്ഷ്യമാക്കി നടന്നു.
അപ്പോള്‍ മാനത്തിന്റെ കരച്ചില്‍ പതിയെ കുറഞ്ഞു വരുന്നതായി അവള്‍ക്കു തോന്നി.

25260

Saturday, October 04, 2008

ക്ലാവു പിടിച്ച ചെമ്പട്ടി

മിനുത്താത്ത ഫെയിമസായത്‌ ഒരൊറ്റ ട്രയിന്‍ യാത്ര കൊണ്ടാണ്‌.
തിരൂരില്‍ നിന്നു പട്ടാമ്പി വരെ.
ആദ്യമായിട്ടും അവസാനമായിട്ടും അന്നാണു ആമിനുത്താത്ത ആ 'ചെന്തുക്കുട്യേ'നില്‍ കയറിയത്‌. പട്ടാമ്പി തീവണ്ടിയാപ്പീസിലു പണിയുള്ള മുസ്തഫമൂപ്പന്റെ കെട്ട്യോളുടെ നാലാമത്തെ പ്രസവത്തിനു 'ആക്കിയൊയിച്ചാന്‍' ഒരാളെ വേണം എന്നു പറഞ്ഞു നാനാവഴിക്കൊരാളെ പിടിക്കാന്‍ ഓടിയ ആശ്രിതര്‍, കേട്ടീമ്മലെ കേള്‍വി കേട്ടാണു ആമിനത്താത്താന്റെ ഒരു മുറി വല്യരക്കു മുന്നിലൊരു തായേരയും പിന്നിലൊരു വടക്കിണിയുമുള്ള ആ ചെറിയ പൊരയിലെത്തിയത്‌.
മുട്ടയിടുന്ന പെടക്കോഴികളേം പേറിനു ഏറുംമൂറും കാത്തു നിക്‌ക്‍ണ പുള്ളിപയ്യിനേം വിട്ടു ഒരുമാസം ഇനി ഒരു പുറം പണിക്കും പാര്‍ക്കാന്‍പണിക്കും പോകിണില്യാന്നു വന്നു ചോദിച്ചവരോടൊക്കെ ആമിനതാത്ത പലകുറി പറഞ്ഞതാണ്‌.

പോലീസുകാരന്‍ മമ്മത്‌ ഇടക്കുകയറി
"കോഴിനേം പശൂനേം ന്റെ കെട്ട്യോള്‍ ആയിശാബി നോക്കിക്കോളും, മുസ്തഫമൂപ്പന്റെ ബീടര്‍ക്കു പേറടുക്കുമ്പോള്‍ ആമിനുതാത്ത അവിടെ വേണം"
എന്നു ഇത്തിരി കടുപ്പിച്ചു പോലീസുമുറയില്‍ തന്നെ പറഞ്ഞതിനാലാണു ആമിനുതാത്ത തിരൂരില്‍ നിന്നു പട്ടാമ്പിയിലേക്കു മമ്മതിന്റെ കൂടെ തീവണ്ടി കയറിയത്‌.

എന്‍.എസ്‌.പെരുംകായത്തിന്റെ തുണിസഞ്ചിയില്‍ അത്യാവശ്യം മാറ്റാനുള്ള തുണിയും,
മാറ്റാത്തൊരു നരച്ച തുണിയുള്ള, വില്ലൊടിഞ്ഞ കാലു വളഞ്ഞ കുടയും,
'ഒന്നിന്നാന്‍ വെറ്റിലന്നാനു'മായി പട്ടമ്പി തീവണ്ടിയാപ്പീസില്‌ ചെരിപ്പു കാണാത്ത തന്റെ കാലുകുത്തിയിറങ്ങിയപ്പോള്‍ ആമിനുതാത്ത പോലും അറിഞ്ഞില്ല.അവരുടെ നക്ഷത്രം തെളിഞ്ഞു കിടക്കുകയായിരുന്നെന്ന്‌.

കരുമ്പച്ച ഓറഞ്ചു കൊട്ടയിലിട്ടേറ്റി ഓറഞ്ചോറഞ്ചേന്നു കരുമ്പച്ച പൊള്ള് ഈണത്തില്‍ വിളിച്ചു നടക്കുന്ന ഒരു ചെക്കന്റെ മുഖത്തേക്കേറെ നോക്കി നിന്ന ആമിനതാത്ത പരിസരം മറന്നു ഇങ്ങനെ വിളിച്ചു കൂവി
"ഇതവന്‍ തന്നെ എന്റെ പുള്ളിപ്പയ്യിന്റെ കാടിപ്പാത്രം കട്ടോടു പോയ കള്ളന്‍. ചെമ്പിന്റെ നല്ല കുണ്ടം ചരുവായിരുന്നു".
ചെക്കനതു കേട്ടില്ല. പക്ഷെ മമ്മത്‌ പോലീസതു കേട്ടു.
ആമിനുതാത്താ നിങ്ങള്‌ അടങ്ങീന്‍, നമുക്ക്‌ പരിഹാരണ്ടാക്കാം.
നമ്മക്കാദ്യം മുസ്തഫ മൂപ്പനോടൊന്നു തെരക്കാം, എന്നിട്ടാവാം ബാക്കി കാര്യങ്ങള്‍.

ആമിനുതാത്താനെ കണ്ടപ്പോള്‍ മുസ്തഫമൂപ്പനു നിധി കിട്ടിയ സന്തോഷം. അയാളുടെ പ്രസവവേദന അതോടെ പോയി.
"ഇതാ മുസ്തഫമൂപ്പനേ ഞാനേറ്റ ആള്‍!, “ആമിനുത്താത്ത“.
പക്ഷെ മൂപ്പന്‍ ആദ്യമായി ഇതിനൊരു പ്രത്യുപകാരമുടനെ ചെയ്യണം".
"ഇത്താന്റെ ചെമ്പിന്റെ ചരു കട്ടോണ്ടു പോയ കള്ളന്‍ ഈ റെയില്‍വേ സ്റ്റേഷനില്‍ ഓറഞ്ചുവിറ്റു നടക്കുന്നുണ്ട്‌. അവനെ പറ്റി രഹസ്യമായി ഒന്നനേഷിച്ചു വിവരം തന്നാല്‍ ഞാനോനെ പൊക്കാം".

മൂപ്പന്റെ വീടര്‍ക്കു പേറ്റുനൊമ്പരം തൊടങ്ങിണീന്റെ മുന്നെ മൂപ്പനും മമ്മതുപോലീസും ചേര്‍ന്നാ കള്ളനെ പൊക്കി.
ചെക്കനു പഴയ ചെമ്പുസാധങ്ങള്‍ ശേഖരിച്ചു കോയംബത്തൂരീല്‍ കൊണ്ടോയി വില്‍ക്കുന്നതാണു മുഖ്യ ബിസിനസ്‌.
നല്ലൊരു ബിസിനസു തരപ്പെട്ടാല്‍ പിന്നെ കുറച്ചു നാള്‍ വിശ്രമത്തിനും ഒളിച്ചു നടക്കാനുമായി പേരിനൊരു ഓറഞ്ചു കച്ചവടം.
കള്ളനെ പിടിച്ചു മമ്മതുപോലീസു ആമിനുതാത്താന്റെ മുന്നില്‍ വടിപോലെ നിര്‍ത്തി.

"ന്റെ ഹിമാറെ, തെണ്ടി വന്ന നെനക്കു, കഞ്ഞി തന്ന പാത്രം അകത്തേക്കു കൊണ്ടു പോയി വെക്കണ തക്കത്തില്‍ ന്റെ പുള്ളിപ്പയ്യിനു കാടികാട്ട്‌ണ ചെമ്പട്ടി നീ അടിച്ചോണ്ടു പോയില്ലടാ കുരുത്തം കെട്ടോനേ!
അനക്കെന്നെ മനസ്സിലായില്ലങ്കിലും എന്റെ രൂഹുള്ളിടത്തോളം കാലം നി' ക്കന്നെ മറക്കാന്‍ പറ്റ്വോ? നായിന്റെ മോനെ!"
ആമിനുതാത്ത നീട്ടിത്തുപ്പി.

“അടങ്ങിന്‍ ആമിനുതാത്താ, ഓനുള്ളതു ഞങ്ങള്‍ പോലീസുകാരു മാറിമാറി കൊടുത്തിട്ടുണ്ട്‌.നിങ്ങളുടെതു മാത്രമല്ല പത്തിരുപതു കേസുകള്‍ വേറേയുമുണ്ട്‌.തൊണ്ടിമുതലുകള്‍ മിക്കതും കണ്ടെടുത്തിട്ടുമുണ്ട്‌“.
"കേസ്‌ ചാര്‍ജ്‌ ചെയ്തതിനാല്‍ ഇനി കോടതിയില്‍ നിന്നു വിട്ടു കിട്ടിയിട്ടേ തൊണ്ടി സാധനങ്ങള്‍ തിരിച്ചു കിട്ടൂ.അതു വരെ ക്ഷമിക്കൂ".
മമ്മതു പോലീസു ആവേശം കെടാതെ പറഞ്ഞു.

ചെമ്പെട്ടി കിട്ടിയില്ലങ്കിലു, ആമിനുതാത്താക്ക്‌ തല്‍ക്കാലത്തേക്കു സമാധാനമായി, കള്ളന്റെ മോത്ത്‌ നോക്കി നല്ല നാലു പറയാന്‍ പറ്റിയല്ലോ!

ആമിനുതാത്ത ഇതോടെ ഫെയിമസായി. നാട്ടിലൊക്കെ കള്ളനെ പിടിച്ച ആമിനു താത്ത എന്നു പറഞ്ഞാല്‍ കൂടുതല്‍ എളുപ്പത്തിലറിയും.
പെറുന്നോടത്തു നില്‍ക്കുന്ന ആമിനുതാത്തക്കു ചോദിക്കാതെ തന്നെ നൂറു രൂപ മാര്‍ക്കറ്റ്‌ വാല്യു കൂടി.

കള്ളനെ ശിക്ഷിച്ചു, ഉടമസ്ഥര്‍ക്കൊക്കെ തൊണ്ടിമുതല്‍ തിരിച്ചു നല്‍കാന്‍ വേണ്ടി വിളിപ്പിച്ചപ്പോഴാണു ആമിനുത്താത്ത ആ വലിയ ആപ്പിസില്‍ വീണ്ടും എത്തിയത്‌.
"ഇതാ നിങ്ങടെ ചരു അതെടുത്ത്‌ ഇവടെ ഒരൊപ്പിട്ടോളൂ?"
ആ പറഞ്ഞ ആപ്പീസറോടു ആമിനുത്താത്ത നെഞ്ചത്തു കൈവെച്ചു പറഞ്ഞതാ!
" മോനെ ഇത്‌ നമ്മടതല്ല. ന്റെ പാത്രം പഴയതു ഞെളുങ്ങി ചുളുങ്ങിയതായിരുന്നു. ഇതു പുത്തന്‍ പുത്യേതല്ലെ! പടച്ചോനെ കാണ്ടൊലേ മൊതലു നിക്കു വേണ്ടാ..!"

"അങ്ങനെ പറഞ്ഞാലെങ്ങനെയാ..?"
"കട്ട കള്ളന്‍ തന്ന സ്റ്റേറ്റ്‌മന്റ്‌ പ്രകാരം ഈ ചരു ആലുകൂട്ടത്തില്‍ ആമിനുതാത്ത എന്നു വിളിക്കുന്ന പരേതനായ കമ്പക്കോടന്‍ ആലിയുടെ ഭാര്യ ആമിനയുടേതാണ്‌".
"നിങ്ങള്‍ ഞങ്ങള്‍ക്കിനീം പണിയുണ്ടാക്കരുത്‌. കോടതി വിധി ധിക്കരിക്കരുത്‌".
"അഞ്ചു വഖ്ത്തും നമസ്കരിക്കുന്ന എന്റെ വാക്കിനെക്കാള്‍ ആ കള്ളന്റെ വാക്കാണു കോടതിക്കു വിശ്വാസമെങ്കില്‍ ഞാന്‍ ഈ ചരു തന്നെ സ്വീകരിച്ചോളാം"
ആമിനുതാത്ത മനസ്സില്ലാ മനസ്സോടെ അതു വാങ്ങി അവര്‍ പറഞ്ഞിടത്തൊക്കെ വിരലടയാളം വെച്ചു കൊടുത്തു.
ചരുവുമായി വീട്ടിലെത്തിയ ആമിനുതാത്ത ഉമ്മറക്കല്ലില്‍ ചെരിപ്പിടാത്ത തന്റെ വലതുകാലു വെച്ചപ്പോള്‍ വലിയൊരു ഷോക്ക്‌!.
പിറകെ,ഖല്‍ബിന്റെ ഖല്‍ബായ മൂപ്പരുടെ ഒരു വിളിനാദം !.
ഒരശരീരി..!

" ആമിനൂ, ജ്ജ്‌ എവടെ പോയിട്ടു വേണങ്കിലൂം ഹലാലായ ഏതു പണിയെടുത്തും ജീവിച്ചോ. പക്ഷെ അന്റെ ഹക്കല്ലാത്ത മൊതല്‌ നീ ഈ ഉമ്മറപ്പടി കയറ്റിയാല്‍ ഈ വീട്ടില്‍ റഹ്‌മത്തിന്റെ മലക്കടുക്കൂല്ലാന്നും അങ്ങനെ മലക്കിനെ അകറ്റുന്ന പണി നീയെടുത്താല്‍ റൂഹു പോയാലും നിക്കു പൊരുത്തല്യാന്നും മാത്രേ പറയാനുള്ളൂ"

ആമിനുതാത്ത വെച്ചകാല്‍ തിരിച്ചെടുത്തു പിറകിലേക്കു നടന്നു, ആ ചരു വളപ്പിനു പുറത്തു കലായിക്കുറ്റിയില്‍ ചാരിവെച്ചു.

കാലങ്ങളായി ആ ചെമ്പുപാത്രം ആ കലായിക്കുറ്റിയില്‍ ചാരി പാതിപൊളിഞ്ഞ വേലിക്കു പുറത്തിരിക്കയാണ്‌.
ഈ കഥയൊന്നുമറിയാത്തൊരടുത്ത കള്ളനെ കാത്തിരിക്കയാവുമത്‌.
നീതിന്യായ വ്യവസ്ഥക്കുമുന്നില്‍ ഭിക്ഷ യാചിച്ചു കിടക്കുന്ന ക്ലാവുപിടിച്ചൊരു സത്യത്തെ ഓര്‍മ്മിപ്പിക്കാനെന്ന വിധം.

14380